National
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെതിരെ ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം. ബില്ല് അവതരിപ്പിക്കാൻ സ്പീക്കർ നീക്കം നടത്തിയതോടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിപക്ഷ അംഗങ്ങളോട് സീറ്റിൽ ഇരിക്കാൻ സ്പീക്കർ നിർദേശിച്ചെങ്കിലും അവർ വഴങ്ങിയില്ല.
ബില്ലിനോട് സഹകരിക്കേണ്ടെന്നാണ് പ്രതിപക്ഷ തീരുമാനം. ഡിഎംകെ അംഗങ്ങൾ കറുത്ത വസ്ത്രം ധരിച്ചാണ് സഭയിൽ എത്തിയത്. വനിതാ ബിൽ ഭേദഗതി അവതരിപ്പിക്കാൻ സർക്കാർ അനുമതി തേടിയതോടെ കെ.സി. വേണുഗോപാൽ എംപി എതിർത്ത് സംസാരിച്ചു.
ഫെഡറൽ തത്വത്തിന് നേരെയുള്ള ആക്രമണമാണെന്നും ഭരണഘടനയെ ഹൈജാക്ക് ചെയ്യാനുള്ള നീക്കമാണെന്നും വേണുഗോപാൽ പറഞ്ഞു. ഇതോടെ സ്പീക്കർ ഇടപെട്ടു. എന്നാൽ സംസാരിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തി. എല്ലാം സംസാരിക്കാൻ അവസരം നൽകുമെന്നും എല്ലാവർക്കും സമയം ലഭിക്കുമെന്നും സ്പീക്കർ പറഞ്ഞു.
ബിൽ അവതരിപ്പിക്കാൻ അനുവദിച്ചാൽ അല്ലേ ചർച്ച നടക്കൂവെന്നും ബില്ലിനെക്കുറിച്ച് അറിയാതെയാണ് പ്രതിപക്ഷം സംസാരിക്കുന്നതെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
National
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിൽ ലോക്സഭയിൽ ഇന്നും വെള്ളിയാഴ്ചയും ചർച്ച നടക്കും. 2029ലെ തെരഞ്ഞെടുപ്പിൽ 33 ശതമാനം സംവരണം നടപ്പാക്കാൻ ലോക്സഭാ സീറ്റുകൾ 850 ആയി വർധിപ്പിക്കുന്നതാണ് ബിൽ.
ബിൽ ഒറ്റക്കെട്ടായി എതിർക്കാൻ കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ പ്രതിപക്ഷം തീരുമാനിച്ച സാഹചര്യത്തിൽ സഭ ഇന്ന് പ്രക്ഷുബ്ധമാകും. 2011ലെ സെൻസസിന്‍റെ അടിസ്ഥാനത്തിൽ ലോക്സഭ, നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം പുനഃക്രമീകരിക്കാനാണ് നീക്കം.
പ്രതിപക്ഷത്തിന്‍റെ എതിർപ്പ് അവഗണിച്ച് മുന്നോട്ടുപോകാനാണ് കേന്ദ്ര സർക്കാരിന്‍റെയും തീരുമാനം. വനിതാ സംവരണത്തിനായി എല്ലാ സംസ്ഥാനത്തും ലോക്സഭ, നിയമസഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കുമെന്നാണ് നേരത്തേ സൂചിപ്പിച്ചിരുന്നത്.
ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുനർനിർണയിക്കുന്നത് ജനസംഖ്യാ നിയന്ത്രണം മികച്ചരീതിയിൽ നടപ്പാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് ആശങ്ക.
എന്നാൽ, ജനസംഖ്യാനുപാതികമായി വർധനയ്ക്കു പുറമെ സീറ്റുകളിൽ 50 ശതമാനം വർധന കൂടി ഉറപ്പാക്കുന്ന ഫോർമുല പ്രയോഗിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്.
National
ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിനെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്തയച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും ചർച്ച നടത്തി. മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട ഭേദഗതികൾ പൂർത്തിയാക്കി 2029-ഓടെ വനിതാ സംവരണത്തിന്‍റെ ഗുണഫലം ഉറപ്പാക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഇത് രാഷ്ട്രീയമല്ല മറിച്ച് രാജ്യത്തെ പെൺമക്കൾക്ക് നൽകിയ ഉറപ്പ് നടപ്പാക്കുന്നത്. നാരീശക്തിക്കായി ഒരുമിച്ച് മുന്നേറാമെന്ന് കിരൺ റിജിജു കത്തിൽ പറഞ്ഞു. നടപടികളുടെ പേരിൽ ബില്ല് നടപ്പിലാക്കുന്നതിലെ കാലതാമസം നീതി നിഷേധമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
വനിതാ സംവരണ ബില്ലിൽ ഭേദഗതി വരുത്താൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ബിൽ ഭേദഗതി ചെയ്താൽ ലോക്സഭയിലും നിയമസഭകളിലും സീറ്റുകളുടെ എണ്ണം 50 ശതമാനമായി വർധിക്കും. 2029 ലെ പൊതുതെരഞ്ഞെടുപ്പിൽ നിയമം പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള കരട് ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.